ഇരുട്ടിന്റെ ഭയത്തിലും
പ്രതീക്ഷയുടെ പുത്തന്‍ പ്രഭാതത്തിനായിരുന്നു
പൂമോട്ടുകാത്തിരുന്നത്.തന്റെ വശ്യ ഭംഗി ലോകത്തെ കാണിക്കാന്‍ .

വിശപ്പിന്റെ വിളിയില്‍

പുഴുക്കുഞ്ഞുതിന്നുതീര്‍ത്തതും
ആ പ്രതീക്ഷയായിരുന്നു .ചിരകുവിരിച്ചുലോകത്തെ കാണിക്കാനുള്ള

പുത്തന്‍ പ്രതീക്ഷക്കായി ...








ഇരുട്ടില്‍ നിന്നും വെളിച്ചത്തിന്റെ

മേച്ചില്‍പുറങ്ങള്‍തേടാന്‍ മാറിന്റെചൂടില്‍
അടവെച്ച വികാരത്തിന്റെ മുട്ടകള്‍ ...
കണ്ണുനീരിന്റെ ഉപ്പുകൂട്ടികഴിക്കാന്‍
ബാക്കിവച്ച അവസാനത്തെ ഉരുള...
ജീവന്റെ തിരക്കിട്ടവഴികളില്‍ നിന്നും
ഓര്‍മ്മയുടെ തിരക്കൊഴിഞ്ഞ
ഊടുവഴിയിലേക്ക് ഒരു പ്രയാണം
ചോരവാര്‍ന്നഹൃത്തിന്റെ ജീവിക്കാനുള്ള
ഒടുക്കത്തെ മോഹം ...( നടക്കാത്തത്) ...
ഒടുവില്‍ തലക്കലീചന്ദനതിരിയായി
ഓര്‍മ്മതന്‍ തീയിലെരിഞ്ഞുതീര്‍ന്നീടാത്ത
ഒരു നേര്‍ത്തശ്വാസമായ്...
ബാക്കിവച്ചോരീപുക...വെളിച്ചത്തിന്റെ
കുഴിമാടത്തിലെ കാലത്തിന്‍ കാറ്റിലെരിയാന്‍
കൊതിച്ച്ചോരീ കരുന്തിരി ..,
എന്റെ ജീവചരിത്രം ...
കാലമെഴുതിയത് ...

വിട ...


ഇവിടെ ഒരിക്കല്‍കൂടി, ഓര്‍മ്മകളുറങ്ങുന്ന ഈ നടക്കല്ലില്‍ 
ഓര്‍മ്മകളുടെ ഭാണ്ഡം അഴിച്ചുവച്ച് വീണ്ടും ഒരു പഥികനായി 
ഓര്‍മ്മയിലെ സുഖമുള്ള കുട്ടിക്കാലത്തേക്ക് ഇനിയൊരു തിരിച്ചുപോക്ക്,
അതുണ്ടാവുമെന്നുള്ള അവസാന പ്രതീക്ഷയും 
കയ്യിലെ വിഷക്കുപ്പിയില്‍ ഞാന്‍ അലിയിച്ചുചേര്‍ത്തിരുന്നു.
ഇനിയൊരു വിടവാങ്ങല്‍ ...
ഓര്‍മ്മകള്‍ നനയാതെ ഞാന്‍ കാത്തുസൂക്ഷിച്ചിരുന്ന 
ആ കാലന്‍കുടയും  എവിടെയോ കൈമോശം വന്നിരിക്കുന്നു .
ആരോടും വിടപറയാ‍നീല്ലാത്തവന്റെ ഒടുക്കത്തെ വിടപറച്ചില്‍.
ഓര്‍മ്മകളുടെയുമിനീരിനോപ്പം ജീവിതവിഷം -
'രുചിച്ചിറക്കുമ്പോഴും' വേദനതോനുന്നുണ്ടായിരുന്നില്ല..
അപ്പോഴും  ആ നടക്കല്ലിലിരുന്ന്‍ ഓര്‍മ്മകളുടെ ചിറകേറിപ്പറക്കാന്‍
തൂവല്‍മിനുക്കുകയയിരിന്നു, ഓര്‍മ്മത്തൂവല്‍ ..




ഞാന്‍ എല്ലാം കാണുന്നുണ്ടായിരുന്നു ,
പക്ഷെ പക്ഷെ ഞാന്‍ അന്ധനായിരുന്നു
ഞാന്‍ എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു
പക്ഷെ ഞാന്‍ ബധിരനായിരുന്നു.
എന്റെ മൌനത്തിന്റെ സ്വരം
നിശബ്ദതയുടെ സംഗീതം ...
അതിന് ആസ്വാദകര്‍ ആരുമുണ്ടായിരുന്നില്ല
നീയോഴികെ....
ഇനി  മൌനത്തിന്‍ മുരളിയില്‍ എന്റെ 
വിരഹത്തിന്‍ സംഗീതം ആരും കേള്‍ക്കില്ല ..
തകര്‍ന്ന മുരളിയിലൂതാന്‍ ഒരുനിശ്വാസംപോലും
ഞാന്‍ ബാക്കി വച്ചിട്ടല്ല പോയത് ...
കാരണം
എന്റെ മൌനത്തിന്‍ മുരളിയുടെ നിശബ്ദ സംഗീതം
എന്നും നിനക്ക്, നിനക്ക്  മാത്രമായിരുന്നു ..

മറവി

അന്ന്,
മറവി ,
          ഞാന്‍ നിന്നെ മറക്കാന്‍ കൊതിച്ചത്

         നീയില്ലായിരുന്നെങ്കില്‍ എന്ന് നിനച്ചത്

         ഉത്തരകടലാസില്‍ നീ എന്നെ ചതിച്ചവള്‍

        നീ എനെ പ്രജ്ഞയറ്റവനാക്കിയവള്‍
ഇന്ന്,

മറവി,
         നീയെത്ര സുന്ദരി .

         എന്റെ മരണത്തെ മറപ്പിച്ചവള്‍

         ജീവിക്കാന്‍ പ്രാചോദനമായവള്‍

         മനസിലെ മുറിപ്പാടുണക്കിയവള്‍

         മരിച്ച മനസിന്‌ പുതുജീവനായവള്‍
വീണ്ടും ,
മറവി,
   എന്റെ ഏകാന്തതകളില്‍ ഞാന്‍ ഭയക്കുന്നവള്‍

         എന്റെ ദു:സ്വപ്നങ്ങളിലെ നായിക
എങ്കിലും ,
മറവി,
         നീ എന്റെ തകര്‍ന്ന ഹൃദയത്തെ മറന്നു കളഞ്ഞല്ലോ

          എന്നിലെ  മരിക്കാനുള്ള  ചിന്ത പോലും
          നിനക്ക് മരിപ്പിക്കാന്‍ കഴിഞ്ഞില്ലല്ലോ

         നീയെന്റെയരികില്‍ ഉണ്ടായിരുന്നു എങ്കില്‍
         ഞാന്‍ മരിക്കുകയില്ലയിരുന്നു .

          എന്നിട്ടും മരണത്തിലും നീ എന്നെ വിട്ടുപോകുന്നില്ലല്ലോ

         എനിക്കവളെ മറക്കാനും കഴിയുന്നില്ലല്ലോ

         മനസിന്റെ മുറിപ്പാട് നീ ഇപ്പോള്‍ മായ്ക്കാറില്ല അല്ലെ ?


      

നിശബ്ദതയുടെ സംഗീതം ഞാന്‍ ആസ്വദിച്ചുതുടങ്ങിയപ്പോഴേക്കും
എന്റെ മൌനം ലോകാരവത്തില്‍ 
അലിഞ്ഞു പോയിരുന്നു ..
ശബ്ദത്തിന്റെ തലങ്ങള്‍ തേടി ഞാന്‍ ഇറങ്ങിയാപ്പോള്‍ എന്റെ ശബ്ദവും
മൌനത്തില്‍ ലയിച്ചുചേര്‍ന്നിരുന്നു...
ഇനിയിവിടെ ഞാനും മൌനവും മാത്രം ...
ഏകാന്തതയുടെ ഈയമങ്ങളില്‍ ഇനിയെനിക്ക് കൂട്ടായി നിശബ്ദതയുറയോഴിച്ചെടുത്ത
മൌനം മാത്രം ...

ഇന്നെനിക്കെന്‍‌‌ദേഹം തലകീഴായ് കുരിശില്‍തറക്കണം
പിന്നെയാകുന്നിന്‍ ചെരുവില്‍ തൂക്കിനിറുത്തണം.
കാലക്കഴുകനാല്‍ കരളുകൊത്തിക്കണം
കരളില്‍നിന്നുതിരുന്നരുധിരത്തിലിരതേടാന്‍
കൂനനുറുംബിന്റെ കൂട്ടംവരുത്തണം.
കരളികഷണങ്ങള്‍ നക്കിത്തുടക്കുവാന്‍
കാട്ടുചെന്നായ്ക്കളെ മാ‍ടിവിളിക്കണം.
ഇനി ബാക്കിയാവുന്നോരെല്ലിന്‍കഷണങ്ങള്‍
കാലക്കനലിന്‍മേല്‍ ച്ചുട്ടെടുത്തീടണം
പിന്നെ അന്നമില്ലാതവര്‍ക്കായി ഒരുനേരമെങ്കിലും
വിളംബിക്കൊടുക്കണം.
ഇത് ഇന്നുഞ്ഞാന്‍ അര്‍ഹിച്ച ശിക്ഷ
ആത്മാവ് ഇചിച്ച രക്ഷ.

പലനീര്‍കണങ്ങള്‍തന്‍
ഇഴചേര്‍ന്നുകഴിയുമ്പോള്‍
പ്രകൃതിയുടെ കണ്‍കള്‍
‍ജലാര്‍ദ്രമായ്മാറിടും.
ജലകണികയിഴചേര്‍ന്നു

മഴയായിമാറിടും.
മഴമണികളീഴചേര്‍ന്നു

കാട്ടരുവിയായിടും.
കാട്ടരുവിയിഴചേര്‍ന്നു
പുഴയായിമാറിടും.
പിന്നെ,
കടലമ്മമടിനോക്കി
യോടിത്തുടങ്ങിടും
ഒടുവിലാനെഞ്ചില്‍
ലയിച്ചുതീരുംവരെ.

പ്രകൃതിയുടെ രോദനം
മഴയായിമാറിടും
പക്ഷെ,
കാട്ടരുവി കരയില്ല
കളകളംപാടി
കരച്ചില്‍ മറച്ചിടും.

കരളിന്റെയുള്ളിലായ്
 കരയുമീഞാനും
കൂരിരിള്‍തീര്‍ക്കും
മറവതിന്‍പിന്നിലായ്.
കരളുപിടഞ്ഞാലും
ജീവന്‍ വെടിഞ്ഞാലും
കരളിന്റെയുള്ളിലെന്‍  
കുഞ്ഞനുജതിനീ
കരയാതിരിക്കാന്‍
 കരഞ്ഞിടാമോരുജന്മം
കണ്ണുനീര്‍വാര്‍ക്കാതെ.
കാലവും കാലാളും
കാപട്യംമായാലും ,
കരളിന്റെയുള്ളിലെന്‍
കുഞ്ഞനുജത്തി നീ.
നീയെന്റെ കരളിന്റെ
യുള്ളീലായുണ്ടാകു-
മെന്‍ജീവനോടിയൊടുവിലീ
ജീവിത(മരണ)കടലിന്റെ
യുള്ളില്‍ ലയിച്ചുതീരുംവരെ


തീവ്രതയുടെസൂര്യ രശ്മികള്‍
സൌമ്യതയുടെ നിലാവിനു
വഴിമാറിക്കൊണ്ടിരുന്നപ്പോഴും
അത്താഴത്തിനുള്ള തിരക്കിലായിരുന്നു അവള്‍
അടുപ്പിലെ പുകകൊണ്ടുകറുത്ത കലത്തിനുള്ളില്‍
വിശപ്പിന്റെ വിളികേള്‍ക്കാതെ കഞ്ഞിതിളക്കുന്നുണ്ടായിരുന്നു
ഇനി വേണ്ടതുകറിയാണ്..
കുറേയേറെപരതിയിട്ടും ഒന്നും കിട്ടിയില്ല
ഒടുവില്‍ അടുപ്പിനുമുകളിലെ പലകപ്പുറത്തുനിന്നും
ഉണങ്ങിവട്ടുകടിച്ച ഒരു തേങ്ങകിട്ടി
തല്ലിപ്പൊട്ടിച്ചൊരുവിധം അരകല്ലിലാക്കി
അമ്മിയെടുത്തു ചതച്ചു..
കൂടെ ഒരു വറ്റല്‍മുളകും
തൊട്ടുനാവില്‍വച്ചപ്പൊല്‍ അവളറിഞ്ഞു

ഉപ്പിന്റെ ഒരംശംപോലുമില്ല
എന്നിട്ടും അവള്‍ വിളംബിയപ്പൊള്‍
അതിനു ആവശ്യത്തിനുപ്പുണ്ടായിരുന്നു
കണ്ണുനീരിന്റെ.!!!

തകര്‍ന്ന ഹൃദയത്തിലെ മുറിപ്പാടുകള്‍ ഉണക്കാന്‍ 

മരുന്നിനിയും കണ്ടുപിടിക്കണം 
എന്നാല്‍  കാലത്തിന് അതും മായ്ക്കാന്‍  കഴിയും 
മരുന്നൊന്നും ഇല്ലാതെ തന്നെ ..
മരണത്തോടെ !!! 

Newer Posts Older Posts Home

Blogger Template by Blogcrowds